Monday 30 June 2008

ഒരു തീവ്രവാദിക്ക് പ്രണയിക്കാനാവുമോ…

സ്വന്തമല്ലാത്തവരെപ്പോലും
സ്വന്തബന്ധമെന്ന് കരുതീടേണം
എന്തുമതമേതു ജാതിയാണേലും
സ്വന്തമായ് നിനക്കാന് പണ്ടറിഞ്ഞു

ഭിന്നമാ‍ണിനി മതങ്ങളെല്ലാം
ഖിന്നരാവേണ്ട കാര്യമില്ല
അന്ന്യരായിനി വാണിടേണം
എന്നുള്ള വാര്‍ത്തയിന്നറിഞ്ഞു…

മിത്രമെന്ന് നിനച്ചിടാതെ
ശത്രുവെന്നോര്‍ത്തിടേണം
എത്രമേല് വെറുക്കാനാവുന്നുവോ
അത്രയും കേമനെന്നോര്‍മ്മ വേണം

നിരപരാധിയുടെ തലയറുക്കുവാനെന്‍
കരത്തിലാരോ വാളു നല്‍കി
അരിഞ്ഞുതള്ളുന്ന കൂട്ടത്തിലേക്ക്
കരഞ്ഞിരിക്കുന്ന എന്നെയുന്തി…

രുധിരം പടര്‍‌ന്നൊരീ മണ്ണിലിരിക്കെ
പതിയെവന്നെന്നെയാരു വിളിച്ചു
മതി നിന്റെയീ മന്ദഹാസം
ചതിച്ചു നിന്നെയും അരിഞ്ഞു വീഴ്ത്തും..!

അലിവില്ലെന്‍ ആത്മാവില്‍
അലിവോടെ നിന്നെ പ്രണയിക്കുവാന്‍
കലിയാണെന്റെയുള്ളില്‍
കലിതുള്ളി കാലം കഴിച്ചിടട്ടെ…!

നാണം കുണുങ്ങിയെന്‍ ചാരെയെത്തി
വീണമീട്ടുന്നതിനെന്തിനു നീ
കാണുന്നില്ലെ നീയെന്റെ കയ്യില്‍
നിണം പുരണ്ടൊരു നീണ്ടവാള്‍

താളം പിഴച്ചൊരീ ജീവിതത്തില്‍
മേളം പകരുന്നതെന്തിനു നീ
പാളം തെറ്റിയോടുന്ന വണ്ടി
ചൂളം വിളിച്ചിനിയെത്രയോടും

കരതലാമലകമെന്ന് നിനച്ചതെല്ലാം
വിരഹങ്ങള്‍ മാത്രം സമ്മാനിച്ചു
പരതുന്നു ഞാനിന്ന് മുക്തിക്കായ്
പരബ്രഹ്മ മാര്‍ഗ്ഗത്തിലിനി ശരണം…